Ads

ദിസ്‌ ഈസ്‌ നോട്ട് ക്രിക്കറ്റ്‌...

ക്രിക്കറ്റ് മഹത്തായ അനിശ്ചിതത്വത്തിന്‍റെ കളിയാണ് എന്നൊരു നിര്‍വ്വചനമുണ്ട്.  അനിശ്ചിതത്വത്തിന്‍റെ നടുക്കത്തിലും ആഘോഷങ്ങളിലും മതിമറക്കുന്ന ക്രിക്കറ്റ്പ്രേമി  അബോധമായെങ്കിലും പിന്തുടരുന്നത് ആകസ്മികതകള്‍ സംഭവബഹുലമാക്കുന്ന മനുഷ്യജീവിതവുമായി ഈ കളിക്കുള്ള സാമ്യതകളെയും പൊരുത്തങ്ങളെയുമാണ്. അവധാനതയോടെയും സാങ്കേതിക മികവോടെയും സൃഷ്ടിച്ച ഒരു ഇന്നിംഗ്സ് പൊടുന്നനവെ അവസാനിപ്പിക്കപ്പെടുന്നു. ബൗളറുടെ മികവാകണമെന്നില്ല. സെഞ്ച്വറിക്കിപ്പുറം നിയന്ത്രണം നഷ്ടമാകുന്ന മനസ്സ് ബാറ്റ്സ്മാനെ വഴിതെറ്റിക്കുമ്പോള്‍ ഒരു ഇന്നിംഗ്സിന് അവസാനമാകുന്നു. നിരുപദ്രവകരമായി പിച്ച് ചെയ്യപ്പെടുന്ന ഒരു പന്ത് ചിതിപുരണ്ട ചിരിയായി- ഗുഗ്ലിയുടെ രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ പ്രഗത്ഭനായ ബാറ്റ്സ്മാന്‍ പതറിപ്പോയേക്കാം. വെല്ലുവിളികളുടെ തുറന്ന പ്രഖ്യാപനമായി വെടിയുണ്ടപോലെ ശിരസ്സ് ലക്ഷ്യമാക്കി പായുന്ന പന്തിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് ആകാശമാര്‍ഗ്ഗത്തിലൂടെ പായിക്കുന്ന ബാറ്റ്സ്മാനായിരിക്കും താരതമ്യേന നിരുപദ്രവമെന്ന് തോന്നിക്കുന്ന പന്തുകളില്‍ പുറത്താകുന്നത്. തൊട്ടുമുമ്പത്തെ ഓവറുകളില്‍ ബാറ്റ്സ്മാന്‍മാരില്‍ നടുക്കം സൃഷ്ടിച്ച ബൗളറായിരിക്കും നിര്‍ദ്ദയമായ പ്രഹരമേറ്റുവാങ്ങുന്നത്. ഏറ്റവും പരിചയസമ്പന്നനായ ഫീല്‍ഡറുടെ കൈകളിലൂടെ ചോര്‍ന്നുപോകുന്ന ഒരു പന്തിലൂടെ ബാറ്റ്സ്മാന് ജീവിതം നീട്ടിക്കിട്ടുന്നു... ഇല്ലാത്ത റണ്ണിനുവേണ്ടി ഓടിപ്പുറത്താകുന്നതും റണ്ണുകള്‍ ഏറെ ആവശ്യമായ സമയത്ത് ഓടാന്‍ സമയമുണ്ടായിട്ടും ഓടാതെ സമയവും റണ്ണും പാഴാക്കുന്നതും... അങ്ങനെ ക്രിക്കറ്റിലെ ആകസ്മികതകള്‍ മഹത്തായ ജീവിതാനിശ്ചിതത്വങ്ങളുടെ മൈതാനക്കാഴ്ചകൂടി ആകുന്നു. അതുകൊണ്ടത്രേ കൊളോണിയല്‍ പ്രഭുക്കന്മാരുടെ ശൈത്യകാലവിനോദം, നാട്ടിന്‍പുറങ്ങളിലെ പാടങ്ങളിലേക്കും ഹൗസിംഗ് കോളനികളുടെ ഇടവഴികളിലേക്കും പകര്‍ത്തപ്പെട്ടത്.

മനുഷ്യമനസ്സിനെ മഥിക്കുന്നതെന്തും മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ടതാണെന്നും വിപണനമൂല്യത്തിന്‍റെമാത്രം പരിഗണനകളില്‍ ശ്രദ്ധിക്കപ്പെടേണ്ടതുമാണെന്ന് മുതലാളിത്ത മൂല്യങ്ങള്‍ കായികമേഖലയേയും എങ്ങനെ ഗ്രസിച്ചിരിക്കുന്നുവെന്നതിന്‍റെ ലക്ഷണമൊത്തൊരു ഉദാഹരണമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ചീയര്‍ ഗേള്‍സിന്‍റെ ഉന്മാദച്ചുവടുകളുടെ സമീപത്തുമാത്രമാണ് ഇവിടെ ക്രിക്കറ്റ് എന്ന കളിക്കിടമുള്ളത്. ടീമുകളുടെ ലേലവില ഉറപ്പിക്കല്‍, സ്വയം വില്‍പനക്ക് വച്ച താരങ്ങളുടെ വില നിശ്ചയിക്കല്‍, മത്സരഫലത്തെ നിര്‍ണയിക്കുന്ന പിച്ച് രൂപപ്പെടുത്തല്‍, കുപ്പായങ്ങളിലെ ലേബലുകള്‍... അങ്ങനെ നിരവധി ഘടകങ്ങളിലെ ഒന്നായിമാത്രം ക്രിക്കറ്റ് ഇന്ത്യയിലിന്ന് മാറിയിരിക്കുന്നു. - അതെ ഐ പി എല്‍ ക്രിക്കറ്റ് വേഷത്തിലെത്തുന്ന കറതീര്‍ന്ന ചൂതാട്ടമാണ്. അതല്ലാതെമറ്റൊന്നുമല്ല.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നു: "എല്ലാ തൊഴിലിന്‍റെയും ശ്രേഷ്ഠഭാവത്തെ ബൂര്‍ഷ്വാസി പിച്ചിച്ചീന്തി, കവികളെയും കലാകാരനെയും അഭിഭാഷകനെയും അത് സ്വന്തം ശമ്പളംപറ്റുന്ന കൂലിക്കാരനാക്കി മാറ്റി"- മുതലാളിത്തത്തിന്‍റെ സഹജഭാവത്തെ വിശദീകരിക്കുന്ന ഉദ്ധരണിയാണിത്. മുതലാളിത്തത്തിന്‍റെ മുതിര്‍ന്ന രൂപമായ സാമ്രാജ്യത്വ ആഗോളീകരണകാലത്ത് കായികതാരങ്ങള്‍പോലും സ്വയം ലേലവസ്തുക്കളായി അഭിമാനപൂര്‍വം പ്രത്യക്ഷപ്പെടുന്നു. ഒരു കളിക്കാരന്‍റെ കളിശേഷിയെ ലക്ഷങ്ങളുടേയും കോടികളുടേയും പരിഗണനയില്‍ പരിമിതപ്പെടുത്തുന്ന ചൂതുകളിയാണിത്.  ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ക്രിക്കറ്റിന്‍റെ പിന്നിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞത് രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ്.

ക്രിക്കറ്റ് ഇന്ത്യയെ കീഴടക്കിയതെങ്ങനെ

ക്രിക്കറ്റ് എന്ന പ്രഭുക്കന്മാരുടെ ശൈത്യകാലവിനോദം ഇന്ത്യന്‍ മനസ്സുകളില്‍ പടരുന്നത് 1983ലെ ലോകകപ്പോടുകൂടിയാണ്. 1983 ജൂണ്‍ 25ന് ക്രിക്കറ്റിന്‍റെ മെക്കയെന്ന വിളിപ്പേരിനാല്‍ പ്രശസ്തമായ ലോര്‍ഡ്സ് മൈതാനത്തിന്‍റെ ബാല്‍ക്കണിയില്‍ ഷാമ്പയിന്‍ നുരകള്‍ പതഞ്ഞൊഴുകിയ വേളയില്‍ കപില്‍ദേവ് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഇന്ത്യക്കുവേ ണ്ടി ഏറ്റുവാങ്ങി. മൈക്കള്‍ ഹോള്‍സിംഡ് മൊഹീന്ദര്‍ അമര്‍നാഥിന്‍റെ ഇന്‍സ്വിംഗറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്താകുമ്പോള്‍ വെസ്റ്റിന്‍ഡീസിന്‍റെ ക്രിക്കറ്റ് മേധാവിത്വചരിത്രം അവസാനിക്കുകയായിരുന്നു. കളിമൈതാനങ്ങളിലെ കാലിപ്സോ സംഗീതം നിലച്ച നിമിഷങ്ങളില്‍ ചരിത്രവിജയത്തിന്‍റെ സ്മരണികകളായ സ്റ്റമ്പുകളുമായി ഇന്ത്യന്‍ ടീം ഓടിക്കയറിയത് ചരിത്രത്തിലേക്കായിരുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ഒരു ടീമാണ് 1985ലെ മൂന്നാമത് ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. 1975, '79 കളില്‍ നടന്ന രണ്ട് ലോകകപ്പുകളിലും ഇന്ത്യക്ക് നേടാനായത്  ദുര്‍ബ്ബലരില്‍ ദുര്‍ബ്ബലരായ കിഴക്കന്‍ ആഫ്രിക്കയോട് നേടിയ വിജയംമാത്രം. 60 ഓവര്‍ ഏകദിനമത്സരത്തില്‍ 120 റണ്‍സ് മാത്രം നേടാനായ കിഴക്കന്‍ ആഫ്രിക്കന്‍ ടീമിനെ അനായാസം മറികടന്ന് ജയം നേടി. അതേ ലോകകപ്പില്‍ മറ്റൊരു 'കുപ്രസിദ്ധി'കൂടി ഇന്ത്യന്‍ ടീം നേടി. ഏകദിന ക്രിക്കറ്റില്‍ ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗതയുടെ ഇന്നിംഗ്സ് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ സുനില്‍ ഗവാസ്കര്‍ കുറിച്ചു. ബി ഗ്രൂപ്പിലെ ഇംഗ്ലണ്ടും ഇന്ത്യയുമായുള്ള മത്സരത്തിലാണ് ലോകകപ്പിലെ ആദ്യ സെഞ്ച്വറി പിറന്നത്. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ഡെന്നിസ് ആമിസ് 147 പന്തുകളില്‍നിന്നും 18 ബൗണ്ടറികളുടെ സഹായത്തോടെ 137 റണ്‍സ് നേടി ലോകകപ്പിലെ ആദ്യ സെഞ്ച്വറി കരസ്ഥമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ചെയ്ത സുനില്‍ ഗവാസ്കര്‍ പുതിയ ചരിത്രം രചിച്ചു. ആദ്യപന്ത് നേരിട്ട ഗവാസ്കര്‍ 60 ഓവര്‍ മത്സരത്തിലെ അവസാന പന്തും നേരിട്ട് പുറത്താകാതെ നേടിയത് 36 റണ്‍സ്! ഇന്ത്യ 174 റണ്‍സിന് എല്ലാവരും പുറത്തായി. ദുര്‍ബലര്‍ക്കെതിരെയെങ്കിലും നേടിയ ഒരു വിജയത്തിന്‍റെ തിളക്കംപോലും കെടുത്തിയ ഒരു ഇന്നിംഗ്സായി അത് മാറി.

1979ലെ ലോകകപ്പില്‍ ഒരു മത്സരംപോലും ജയിക്കാനാകാതെ, ഒരു പോയിന്‍റും നേടാനാകാതെ മടങ്ങി. ഈ പശ്ചാത്തലത്തില്‍ 1983ലെ ലോകകപ്പില്‍ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും ഭാരമേതുമില്ലാതെയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം വിമാനമിറങ്ങിയത്. കപില്‍ദേവ് എന്ന ആള്‍റൗണ്ടറുടെ നേതൃത്വത്തില്‍ രണ്ടും കല്‍പ്പിച്ചെത്തിയ ഇന്ത്യന്‍ ടീം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ക്രിക്കറ്റ് ചരിത്രമുറങ്ങുന്ന ഇംഗ്ലണ്ടിലെ കളിമൈതാനങ്ങള്‍ കണ്ടത്. യശ്പാല്‍ ശര്‍മ എന്ന മധ്യനിര ബാറ്റ്സ്മാന്‍റെ മികവിലൂടെ (89 റണ്‍സ്)യും രവിശാസ്ത്രിയുടെ ബൗളിംഗ് മികവിലൂടെയും (3/26) വെസ്റ്റിന്‍ഡീസിനെ 34 റണ്‍സിനെ ഞെട്ടിച്ചു തുടങ്ങിയ ഇന്ത്യ ആസ്ട്രേലിയയെയും കീഴ്പ്പെടുത്തി. പിന്നീടുള്ള മത്സരങ്ങളില്‍ ആസ്ട്രേലിയയും വെസ്റ്റിന്‍ഡീസും ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ 1983 ജൂണ്‍ 19ന് നടന്ന ഇന്ത്യാ-സിംബാബ്വേ മത്സരം നിര്‍ണായകമായി. ടെലിവിഷന്‍ ക്യാമറകളില്‍ പകര്‍ത്താത്ത  ആ കളി ലോകക്രിക്കറ്റിലെ മഹാഅത്ഭുതങ്ങളിലൊന്നാണ്.  ആദ്യ ബാറ്റ്സ്മാന്‍മാരില്‍ അഞ്ചുപേര്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സമ്പാദ്യം 17 റണ്‍സ് മാത്രമായിരുന്നു.  വാലറ്റക്കാരെ കൂട്ടുപിടിച്ച് 137 പന്തുകളില്‍നിന്നായി 175 റണ്‍സ് നേടിയ കപില്‍ ലോകറെക്കോര്‍ഡിനുടമയായി. സിംബാബ്വേയെ കീഴ്പ്പെടുത്തിയ ഇന്ത്യ ബി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിശന്‍റ 213 റണ്‍സിനെ 54.4-ാമത്തെ ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ ഇന്ത്യ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ നേരിട്ടു. ശ്രീകാന്തിന്‍റെ പൊട്ടിത്തെറിയും (38 സാന്ദീപ് പാട്ടീല്‍ (27), അമര്‍നാഥ് (26) എന്നിവരുടെ പ്രകടനങ്ങളുമല്ലാതെ ഇന്ത്യന്‍ ഇന്നിംഗ്സില്‍ അഭിമാനകരമായൊന്നുമില്ലായിരുന്നു. 60 ഓവറില്‍ 182 റണ്‍സ് എന്ന ദുര്‍ബലമായ ലക്ഷ്യമായിരുന്നു വെസ്റ്റിന്‍ഡീസിനുനേര്‍ക്ക് ഇന്ത്യ വച്ചുനീട്ടിയത്. കപില്‍ദേവിന്‍റെയും മദന്‍ലാലിന്‍റെയും ബോളുകളെ ബുദ്ധിമുട്ടില്ലാതെ നേരിട്ട ഗോര്‍ഡന്‍ ഗ്രിനിഡ്ജും ഡസ്മെന്‍റ് ഹെയ്ന്‍സും മൂന്നാമതും ലോകകപ്പ് വെസ്റ്റിന്‍ഡീസിന് സമ്മാനിക്കും എന്നു തോന്നിയ കാലിപ്സോ സംഗീതം ഉച്ചസ്ഥായിയിലായ ഘട്ടത്തിലാണ് ബല്‍മീന്ദര്‍ സിംഗ് സന്ധുവിന്‍റെ മനോഹരമായ ഒരു ഔട്ട് സ്വിംഗറില്‍ തൊട്ട ഗ്രിനിസ്ജ് അവിശ്വസനീയമായ വിക്കറ്റ് കീപ്പര്‍ സെയ്ദ് കിമാനിയുടെ ക്യാച്ചിലൂടെ പുറത്താകുന്നത്. ലക്ഷ്യത്തിനും റണ്‍സ് പിറകില്‍ കീഴടങ്ങി ക്ലൈവ് ലോസ്സിന്‍റെ സംഘം തലകുനിച്ച് മടങ്ങുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും മുന്നില്‍നിന്നും നയിച്ച നായകനായി കപില്‍ദേവ്. റണ്‍സ് കൊടുക്കുന്നതില്‍ പിശുക്കനായ ബൗളറായി, നിര്‍ണായക ഘട്ടത്തില്‍ പ്രധാനപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറായി, വിട്ടുവീഴ്ചയില്ലാത്ത ഫീല്‍ഡറായി, എല്ലാത്തിനുമുപരി ആവേശം ജനിപ്പിക്കുന്ന നായകനായി തലനിവര്‍ത്തിനിന്നു കപില്‍ദേവ് എന്ന നായകന്‍. മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് കപിലും ചെകുത്താന്മാരുമെന്നാണ്. സിംബാബ്വേയ്ക്കെതിരായി നേടിയ 175 റണ്‍സിനോളം നിര്‍ണായകമായിരുന്നു ഫൈനല്‍ മത്സരത്തില്‍ വിവ് റിച്ചാര്‍ഡ്സിനെ പുറത്താക്കിയ ക്യാച്ച്. 20 അടിയോളം പിറകിലേക്കോടി അന്തരീക്ഷത്തില്‍നിന്നും പറിച്ചെടുത്ത ആ ക്യാച്ച് ഇന്ത്യയുടെ ലോകകപ്പ് സാക്ഷാത്കാരത്തിലേക്കുള്ള പാതയിലെ നിര്‍ണ്ണായക സംഭവമായിരുന്നു. ഇന്ത്യന്‍ വിജയം ഒരു അബദ്ധമായിരുന്നു എന്നു നിരീക്ഷിച്ചവരുണ്ട്. എന്നാല്‍, 1985ല്‍ ആസ്ട്രേലിയയില്‍ നടന്ന ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് ലോകകപ്പിലും ഷാര്‍ജയില്‍ നടന്ന റോത്ത്മാന്‍സ് കപ്പിലുമെല്ലാം ചാമ്പ്യനാകാന്‍ കഴിഞ്ഞ ഇന്ത്യന്‍ ടീം അത്തരം വിമര്‍ശനങ്ങളുടെ അര്‍ത്ഥമില്ലായ്മ തെളിയിച്ചു.

ഈ വിജയപരമ്പര സൃഷ്ടിച്ച ആവേശമാണ് എല്ലാ ഇന്ത്യാക്കാരുടെയും മനസ്സുകളിലേക്ക് ക്രിക്കറ്റിനെ എത്തിച്ചത്. ക്രിക്കറ്റ് മതമായി മാറുകയു താരങ്ങള്‍ ദൈവങ്ങളാകുകയും ചെയ്തു. 1983 കഴിഞ്ഞപ്പോള്‍ 60 ഓവറുകളില്‍നിന്നും 50 ഓവറുകളായി  ഏകദിന ക്രിക്കറ്റ് ചുരുങ്ങി. ഇന്ത്യന്‍ വിജയപരാജയങ്ങളുടെ കയറ്റിറക്കങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെതന്നെ ക്രിക്കറ്റ് കുതുകികള്‍ കണ്ടു. അനിശ്ചിതത്വത്തെ ഒരു ജനത ആഘോഷമാക്കിയ ഘട്ടത്തിലാണ് 2000ങ്ങളുടെ തുടക്കത്തില്‍ തൊണ്ണൂറുകളില്‍ ഇന്ത്യന്‍പൊതുസമൂഹത്തെ  ഗ്രസിച്ചുതുടങ്ങിയ വിപണനത്തിന്‍റെ അര്‍ബുദാണുക്കള്‍ ക്രിക്കറ്റിനെയും ബാധിച്ചുവെന്നത് നാമറിയുന്നത്. മനോജ് പ്രഭാകര്‍ എന്ന ആള്‍റൗണ്ടര്‍ ആദ്യനിറയൊഴിച്ചു. വിമര്‍ശനവിധേയനായത് 1983ലെ ചരിത്രവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച കപില്‍ദേവ്. പണം വാങ്ങി ഒത്തുകളിച്ച് സ്വന്തം ടീമിനെ പരാജയപ്പെടുത്തുന്ന ഒറ്റുകാരില്‍ കപില്‍ദേവുമുണ്ടത്രേ. കളി കാണാന്‍ ടെലിവിഷന്‍ സ്ക്രീനിനുമുന്നില്‍ കുത്തിയിരിക്കുന്ന കാണികള്‍ കാണുന്നത് ആകസ്മികതയുടെ ക്രിക്കറ്റല്ല, മറിച്ച് പണം കൊടുത്ത് വിലപറഞ്ഞുറപ്പിച്ച താരങ്ങള്‍ നടിക്കുന്ന നാടകമത്രെ. സ്വന്തം രാജ്യത്തിനെതിരായിപോലും പണത്തിന്‍റെ പ്രലോഭനത്തിനുവഴങ്ങി കളത്തില്‍ ഇറങ്ങുന്നവര്‍ കായികപ്രേമികളുടെ മനസ്സില്‍ വെറുക്കപ്പെട്ടവരായിമാറി.

നാണംകെട്ട ഒത്തുകളിയുടെയും സ്വയംവില്‍പനയുടെയും നാറുന്ന കഥകള്‍ ഇന്ത്യക്കപമാനമായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കോച്ചായിരുന്ന കപിലിന് സ്ഥാനനഷ്ടം. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ.വി. ചന്ദ്രചൂഡിന്‍റ നേതൃത്വത്തില്‍ അന്വേഷണം. ഒത്തുകളി നടന്നുവെന്നും തെളിവില്ലെന്നും കണ്ടെത്തല്‍. അസറുദീന്‍, അജയ് ജഡേജ തുടങ്ങിയ താരങ്ങള്‍ കളത്തിനു പുറത്തേക്ക്.  എണ്‍പതുകളിലെ വിജയാഘോഷങ്ങളില്‍നിന്ന് രണ്ടായിരത്തിലേക്കും അവിടെനിന്ന് രണ്ടായിരത്തിപത്തിലേയ്ക്കുമെത്തുമ്പോള്‍ ക്രിക്കറ്റിനുണ്ടായ വേഷപ്പകര്‍ച്ചകള്‍ തീര്‍ച്ചയായും ക്രിക്കറ്റിന്‍റേയോ കായികരംഗത്തിന്‍റേയോ മാത്രമല്ല.

ശശിതരൂര്‍-ലളിത് മോഡി കുടിപ്പകയിലൂടെ പുറംലോകം കണ്ട പ്രീമിയര്‍ ലീഗിന്‍റെ യഥാര്‍ത്ഥ മുഖം പറയുന്നത് മറ്റു ചിലതാണ്. ഭോഗാസക്തിയും പണക്കൊതിയും മാത്രം പരിഗണനാര്‍ഹമാകുന്ന ആഗോളീകരണ മാനസിക ഘടനയുടെ ജീര്‍ണിച്ച മുഖംകൂടിയാണിത്. ഒപ്പം ഇന്ത്യന്‍ വലതുപക്ഷരാഷ്ട്രീയത്തിന്‍റെ കായികരംഗത്തെ കച്ചവടതാത്പര്യങ്ങള്‍.  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ക്രിക്കറ്റിന്‍റെ പേരിലുള്ള ചൂതുകളിയുടെ ആവിര്‍ഭാവം എങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കുന്നത് പ്രസക്തമായിവരുന്നു.

ഐ സി എല്ലും ഐ പി എല്ലും പിന്നെ ചൂതാട്ടവും

'80കളില്‍ ഇന്ത്യയെ സ്വപ്നതുല്യമായ വിജയത്തിലേക്ക് നയിച്ച് വീരനായകനായും 2000ങ്ങളില്‍ ക്രിക്കറ്റിനെയും അതുവഴി രാജ്യത്തെയും ഒത്തുകളിയാല്‍ കളങ്കിതമമാക്കിയെന്ന ആരോപണത്താല്‍ പ്രതിനായകനായും അവതരിപ്പിക്കപ്പെട്ട കപില്‍ദേവാണ് 20 ഓവറിലൊടുങ്ങുന്ന ക്രിക്കറ്റ് ക്യാപ്സൂളിന്‍റെ യഥാര്‍ത്ഥ ഇന്ത്യന്‍ ഉപജ്ഞാതാവ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതാപമെല്ലാം ചോര്‍ന്നുപോയി വിസ്മൃതിയിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐസിഎല്‍) എന്നു പേരിട്ട 20 ഓവര്‍ ക്രിക്കറ്റുമായി പുതിയൊരിന്നിംഗ് തുടങ്ങാന്‍ ശ്രമിച്ചു. പ്രഗത്ഭനായ ഇംഗ്ലീഷ് ബാറ്റ്സ്മാനായിരുന്ന കമന്‍ററേറ്റര്‍ ടോണി ഗ്രേയ്ഗ്, ആസ്ട്രേലിയന്‍ ഓപ്പണറായിരുന്ന ഡീന്‍ ജോണ്‍സ്, ഇന്ത്യന്‍ ക്രിക്കറ്റ് കീപ്പറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കിരണ്‍ മോറെ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും സീ ടെലിവിഷന്‍ ശൃംഖലയുടെ തലവന്‍ സുഭാഷ് ചന്ദ്ര ചെയര്‍മാനുമായി ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന ആശയം അവതരിപ്പിച്ചു. ചന്ദീഗഢ് ലയണ്‍സ് ചെന്നൈ സൂപ്പര്‍ സ്റ്റാര്‍സ്, ഡെല്‍ഹി ജയന്‍റ്സ്, ഹൈദരാബാദ് ഹീറോസ്, ലാഹോര്‍ പാദുഷാസ്, അഹമ്മദാബാദ് റോക്കറ്റ് എന്നീ ടീമുകളും മത്സരസജ്ജരായി അണിനിരന്നു. അപ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഉടയോനായ ശരത് പവാറിന്‍റെ ഉഗ്രശാസനം വരുന്നത്. കപിലിന്‍റെ ഐസിഎല്‍ അനധികൃതം, ഭാവിതാരങ്ങള്‍ കപിലിനൊപ്പം കൂടിയാല്‍ ഭാവി പാതാളത്തിലെന്ന് ഭീഷണിയും. അംഗീകൃത മൈതാനങ്ങള്‍ അനധികൃത ഐസിഎല്ലിന് അനുവദിക്കില്ലെന്ന ഫത്വയും. മുന്നോട്ടുവച്ച കാല്‍ പിറകോട്ടില്ലെന്ന് തീരുമാനിച്ച കപിലും കൂട്ടരും ഹരിയാനയിലെ പഞ്ചകുളയിലും ഗുവറോണിലും അഹമ്മദാബാദിലുമായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍സ്റ്റാര്‍സ് ചന്ദീഗഢ് ലയണ്‍സിനെ തോല്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് സാമൂതിരിമാരുടെ തിട്ടൂരങ്ങള്‍ പ്രധാന കളിക്കാരെ പിന്‍വലിപ്പിച്ചപ്പോള്‍ പവാറിനുമുന്നില്‍ മാധ്യമങ്ങളും കണ്ണടച്ചു. ചുരുക്കത്തില്‍ നിറമില്ലാത്ത ഇന്നിംഗ്സായി കപിലിന്‍റെ ക്രിക്കറ്റ് ലീഗ് മാറി.

പിന്നീടാണ് പവാറിന്‍റെ നേതൃത്വത്തില്‍ ഐസിഎല്ലിനു ബദലായി ഐപിഎല്‍ പിറക്കുന്നത്. കപിലിനു ബദല്‍ സാക്ഷാല്‍ സുനില്‍ ഗവാസ്കര്‍. സണ്ണിക്കൊപ്പം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി, രവിശാസ്ത്രി, ഐ എസ് ബിന്ദ്ര, അരുണ്‍ ജയ്റ്റ്ലി, ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന് സുഭാഷ് ചന്ദ്രയെന്ന ദശകോടീശ്വരനെങ്കില്‍ ഐപിഎല്ലിന് എന്തിനുംപോന്നവനായ ശതകോടീശ്വരന്‍ സാക്ഷാല്‍ ലളിത് മോഡി. ബോംബെയിലെയും ഡെല്‍ഹിയിലെയും വലതുപക്ഷ രാഷ്ട്രീയനേതാക്കള്‍ കക്ഷിവൈരം മറന്ന് ഐപിഎല്ലിന്‍റെ പങ്കുപറ്റാന്‍ ഒത്തുചേര്‍ന്നു. അവര്‍ക്ക് പിറകില്‍ സ്വദേശി-വിദേശി കുത്തകകളും. 2007 ഫെബ്രുവരി 20ന് ലോകത്തെമ്പാടുമുള്ള 48 ക്രിക്കറ്റ് താരങ്ങള്‍ സ്വയം ലേലവസ്തുക്കളായി ഹോളിവുഡ് താരങ്ങളുടെയും കുത്തക കമ്പനികളുടെയും മുന്നില്‍ നിന്നുകൊടുത്തു. ലേലത്തിനൊടുവില്‍ 1.5 മില്യണ്‍ ഡോളറിന് മഹേന്ദ്രസിംഗ് ധോണിക്കായിരുന്നു ഉയര്‍ന്ന ലേലസൗഭാഗ്യം ലഭ്യമായത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന്‍റെ പത്രക്കുറിപ്പിനൊടുവില്‍ ഇങ്ങനെയൊരു വാചകംകൂടിയ ഉണ്ടായിരുന്നു. അണ്‍സോള്‍ഡ് പ്ലേയേഴ്സ്- മുഹമ്മദ് യൂസഫ്, അഷ്വെല്‍ പ്രിന്‍സ്- വിറ്റഴിക്കപ്പെടാത്ത താരങ്ങള്‍. ക്രിക്കറ്റ് എന്ന കളി യാതൊരു മറവുമില്ലാതെ കച്ചവടമാകുന്നതും കളിക്കാര്‍ ലേലവസ്തുക്കളായി മാറുന്നതിനും തുടക്കംകുറിച്ച ഐപിഎല്ലിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളുടെയും തിരശീലയിപ്പോള്‍ അനാവരണം ചെയ്യപ്പെട്ടുകഴിഞ്ഞു.

മദ്യവും മദിരാക്ഷിയും ചൂതാട്ടവുംകൊണ്ട് ക്രിക്കറ്റിനെ തോല്‍പ്പിച്ച ഐപിഎല്ലിലേക്ക് കേരള ടീം സൃഷ്ടിക്കാന്‍ 15000 കോടി രൂപ സമാഹരിക്കാന്‍ പുറപ്പെട്ട ശശിതരൂരിനെ ആക്രമിച്ചവര്‍- ക്രിക്കറ്റ് വിരോധികള്‍- വികസനവിരോധികള്‍- മാത്രമല്ല, കേരള ക്രിക്കറ്റര്‍മാരുടെ വളര്‍ച്ചയുടെ നാമ്പ് നുള്ളിക്കളയുന്നവര്‍. ടൊണ്‍ദേവു കണ്‍സോര്‍ഷ്യത്തിന്‍റെ അമരക്കാരന്‍ അശോക് ഗെയ്ക്വാദ് പറയുന്നു ലളിത് മോഡി 250 കോടി വാഗ്ദാനം ചെയ്തു, കൊച്ചി ടീമിനെ കൈവിടാന്‍. ആ പ്രലോഭനങ്ങളെ ധീരമായി നേരിട്ടാണ്  ശശിതരൂര്‍ കൊച്ചിന്‍ ടീം ഉറപ്പാക്കിയതത്രെ. 70 കോടി രൂപയുടെ വിയര്‍പ്പ് ഓഹരി ആത്മസുഹൃത്ത് സുനന്ദ പുഷ്കറിന് ലഭ്യമായി. ഇതുവരെ സംഭവങ്ങളെല്ലാം ഭദ്രം, രഹസ്യം, സുരക്ഷിതം. പറയപ്പെടാത്ത കാരണങ്ങളാല്‍ ലളിത് മോഡി ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തപ്പോഴാണ് കാശ്മീരി സുന്ദരി സുനന്ദ പുഷ്കറയുടെ വിയര്‍പ്പ് ഓഹരിയും തരൂരിന്‍റെ ത്യാഗവുമെല്ലാം വെളിച്ചത്തുവരുന്നത്. തരൂരിനെ ക്ലീന്‍ബൗള്‍ഡാക്കിയ ക്രിക്കറ്റ് കൊള്ളക്കാരുടെ പങ്കുവയ്ക്കല്‍ ഇന്ന് അന്വേഷണങ്ങളെന്ന പ്രഹസനങ്ങള്‍ നേരിടുന്നു. ഇന്ത്യയിലെ വലതുപക്ഷ നേതൃത്വങ്ങളുടെ ഒത്തുചേരല്‍ വേദിയായ ചൂതാട്ടകേന്ദ്രം അന്വേഷണങ്ങള്‍ക്കൊടുവില്‍ സുരക്ഷിതമായിരിക്കുമെന്ന് പ്രവചിക്കാന്‍ പ്രത്യേകസിദ്ധിയും ആവശ്യമില്ലല്ലോ! കേരളത്തിന്‍റെ നേട്ടമെന്താണ്? ക്രിക്കറ്റ് പൊട്ടിത്തെറിക്കുന്ന ബാറ്റ്സ്മാന്‍റെ മാത്രം കളിയല്ല. ബൗളിംഗ് മികവും ഫീള്‍ഡിംഗ് പാടവവും എല്ലാത്തിനുമുപരി ടീം സ്പിരിറ്റും ഒക്കെ ഒത്തുചേരുന്ന ഒന്നാണത്. ഇരുപത് ഓവറുകള്‍കൊണ്ട്  പരമാവധി സിക്സ്സറുകളും ബൗണ്ടറികളും പെയ്യിപ്പിക്കുന്ന ഈ ക്യാംപ്സൂള്‍ ക്രിക്കറ്റ് യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റല്ലെന്നവാദം ലോകമെമ്പാടും ഉയരുന്നുണ്ട്.  ക്രിക്കറ്റ് മൈതാനത്തെ 40 ഓവറുകള്‍ക്കൊടുവിലും മുമ്പും അരങ്ങേറുന്നത് പച്ചയായ വൈകൃതങ്ങളാണെന്ന് ബോധ്യപ്പെടുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ കേരളത്തിനിടമുണ്ടാക്കിക്കൊടുക്കാന്‍ ത്യാഗമനുഭവിച്ച രക്തസാക്ഷിപരിവേഷവുമായി ഇന്‍റര്‍നെറ്റ് ബ്ലോഗുകളിലും ചാറ്റ്റൂമുകളിലും തരൂര്‍ ഇമേജ് നിറയു(ക്കു)ന്നു. ഇനി പലരും ആവേശംകൊള്ളുന്നതുപോലെ കേരളത്തില്‍നിന്നുള്ള ക്രിക്കറ്റ് പ്രതിഭകള്‍ക്ക് ഇന്ത്യന്‍ടീമിലേക്കുള്ള പാലമായി ഐ പി എല്‍ മാറുമോ? മാറുമെന്നാണ് ശശീതരൂരും വികസനവക്താക്കളും അവകാശപ്പെടുന്നത്. എന്നാല്‍ വസ്തുതകകള്‍  ഈ വാദത്തിന്‍റം മുനയൊടിക്കുന്നു. ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്  ഐപിഎല്ലാണോ? സുനില്‍ ഗവാസ്കറും കപില്‍ദേവും സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാം ഐപിഎല്ലിന്‍റെ സൃഷ്ടിയാണോ? 20 ഓവറുകളില്‍ പൊട്ടിത്തെറിച്ചും കിതച്ചുമൊടുങ്ങുന്ന കളിക്ക് ക്രിക്കറ്റിന്‍റെ വശ്യമനോഹാരിതയും ആകസ്മികതയുടെ ആഘോഷങ്ങളും പ്രദാനം ചെയ്യാനാവുമോ? മുംബൈ ടീമില്‍ എത്ര മഹാരാഷ്ട്രക്കാര്‍, ചെന്നൈ ടീമില്‍ എത്ര തമിഴ്നാട്ടുകാര്‍, ഗാംഗുലിയല്ലാത്തൊരാള്‍ കൊല്‍ക്കത്ത ടീമിലുണ്ടോ? പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി കൊച്ചി ടീമിന്‍റെ വക്താക്കളായി വരുന്നവര്‍ ക്രിക്കറ്റിന്‍റെ മറവില്‍ ചൂതാട്ടവും അനാശാസ്യങ്ങള്‍ക്കും അരങ്ങൊരുക്കുന്നവരാണ്.

പ്രാദേശിക വികാരം സൃഷ്ടിച്ച് ഹീറോഇമേജ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ മറുപടിപറയേണ്ട മറ്റൊന്നുകൂടിയുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനുംചേര്‍ന്ന് കേരളാടീമിനുവേണ്ടി ശ്രമിച്ചപ്പോള്‍ ശശീതരൂര്‍-ലളിത്മോഡി ദ്വയം തുരങ്കംവെച്ചത് ഇന്ന് പാട്ടാണ്. 5000 കോടിരൂപയുടെ ബാങ്ക് ഗ്യാരന്‍റിയെന്ന നിബന്ധന മോഹന്‍ലാലിനും പ്രിയദര്‍ശനും മുന്നില്‍വെച്ചപ്പോള്‍ ശശീതരൂരിന്‍റെ പങ്കെന്തായിരുന്നു. ഇപ്പോള്‍ ശശീതരൂരിന്‍റെ കാര്‍മ്മികത്വത്തില്‍ ടൊണ്‍ദേവ് കണ്‍സോര്‍ഷ്യം അനുമതിനേടിയപ്പോള്‍ എന്തുകൊണ്ട് ആ നിബന്ധനപാലിക്കപ്പെട്ടില്ല. പൊതുശത്രുവിനെ ഒഴിവാക്കാന്‍ ഒത്തുചേര്‍ന്ന ലളിത്മോഡിയും തരൂരും തമ്മില്‍ തര്‍ക്കിക്കുന്നതിന്‍റെ പൊരുള്‍ എന്താണ്. കേരളാ ക്രിക്കറ്റിനെ രക്ഷപ്പെടുത്താന്‍ ടൊണ്‍ദേവ് കണ്‍സോര്‍ഷ്യവും സുനന്ദാപുഷ്കറെന്ന കാശ്മീരിസുന്ദരിയുടെ 70 കോടിയുടെ വിയര്‍പ്പോഹരിയും അനിവാര്യമാണെന്ന് പറയുന്നവര്‍ മലയാളിയുടെ സാമാന്യബോധത്തെ ആക്രമിക്കകൂടിയാണ്.

മൗറിഷ്യസ് ഇടനാഴിയിലൂടെ ഒഴുകിയെത്തുന്ന കറുത്തപ്പണത്തിന്‍റെ വിനിമയോഗത്തിന് മറ്റൊരു പേര് - ഐ പി എല്‍ -അല്ലാതെ കൊച്ചിക്കും കേരളത്തിനും മറ്റൊന്നുമില്ല. രാജാഭിമാനത്തിന്‍റെ പ്രതീകങ്ങളായി കളിക്കളത്തിലിറങ്ങുന്നവര്‍പോലും പണത്തിനുവേണ്ടി ഒത്തുകളിക്കുന്നു. അപ്പോള്‍പിന്നെ പണക്കൊതിയുടെമാത്രം ആഘോഷമായ ഐ പി എല്ലില്‍ ക്രിക്കറ്റിനെന്തുസ്ഥാനം. പണവാഗ്ദാനത്തിന്‍റെ ചൂണ്ടയില്‍ കൊത്താത്തവരാണ് ക്രിക്കറ്റ് താരങ്ങളെന്നു വിശ്വസിക്കാന്‍ നമുക്കെന്തു ന്യായം.  ബുക്കികളുടെ കോടികളുടെ വാഗ്ദാനങ്ങളാല്‍ തിരക്കഥയനുസരിച്ച് കാണികളെ വിഢ്ഢികളാക്കി പുറത്താക്കുകയും പുറത്താവുകയും ചെയ്യുന്ന പണത്തിനോടുമാത്രം പ്രതിപത്തിയുള്ള ലേലവസ്തുക്കളായ കളിക്കാരുടെ പ്രകടനം- ഇത് ക്രിക്കറ്റല്ല- തീര്‍ച്ചയായും- ദിസ് ഈസ് നോട്ട് ക്രിക്കറ്റ്.
Share on Google Plus Share on Whatsapp

0 comments :

Post a Comment