Ads

ജനാധിപത്യം

ഇന്ത്യന്‍ ജനാധിപത്യവും ജനാധിപത്യപാര്‍ട്ടികളും തമ്മിലെ പൊരുത്തമെത്ര. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ചരിത്രനാള്‍വഴികളിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും ആലോചനാമൃതമായ വിഷയമാണിത്. പരസ്പരം പോരുകോഴികളായി പോരിനിറങ്ങുമ്പോഴും ഇടതുപക്ഷം ജനാധിപത്യത്തിന്‍റെ വിപരീത ധ്രുവത്തിലാണെന്ന് 'ജനാധിപത്യ' പാര്‍ട്ടിനേതാക്കള്‍ക്ക് എപ്പോഴും ഒരേ സ്വരമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മേല്‍ക്കൂര നിലംപൊത്താതെ നിലനിര്‍ത്താന്‍ ജാഗരൂകരാകുന്ന വലതുപക്ഷ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഏല്‍പ്പിച്ച ആഘാതം, മറവിരോഗത്തിനുപോലും മറക്കാനാവാത്തതായി ചരിത്രത്തിലുണ്ട്. ജുഡീഷ്യറിയില്‍, ബ്യൂറോക്രസിയില്‍, ഗവര്‍ണര്‍മാരില്‍, മാധ്യമപ്രവര്‍ത്തകരില്‍, വിനീതവിധേയ വിശ്വസ്തരിലൂടെ ഉദ്ദിഷ്ടകാര്യ നിര്‍വഹണം സാധ്യമാക്കി ജനാധിപത്യത്തിന്‍റെ നിര്‍വചനങ്ങളെയും ജനാധിപത്യ വ്യവസ്ഥ പ്രദാനം ചെയ്യുന്ന കുറെയെങ്കിലുമായ പുരോഗമന ഘടകങ്ങളെയും ഇവര്‍ നീര്‍വീര്യമാക്കി.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ വെറും സ്തുതിപാടകരായിരുന്നിട്ടില്ല ഇന്ത്യയിലെ ഇടതുപക്ഷമൊരിക്കലും. കൃത്യമായ അപഗ്രഥനനിലപാടുകളിലൂടെ ജനാധിപത്യത്തിന്‍റെ ശക്തിദൗര്‍ബല്യങ്ങളെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിശദീകരിക്കാനുള്ള ശ്രമം ഇന്ത്യയില്‍ ഇടതുപക്ഷം നടത്തിയിട്ടുണ്ടെന്ന് കാണാനാവും. സി.പി.ഐ.(എം) പാര്‍ട്ടി പരിപാടിയില്‍ ഇങ്ങനെയൊരു ഭാഗമുണ്ട്. പാര്‍ലമെന്‍ററി സമ്പ്രദായത്തിനും ജനാധിപത്യത്തിനുമെതിരെ ഭീഷണിയുണ്ടാകുന്നത് തൊഴിലാളിവര്‍ഗത്തിന്‍റെയും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടികളുടേയും ഭാഗത്തുനിന്നല്ല. ചൂഷകവര്‍ഗത്തില്‍ നിന്നുമാണ്. അകത്തുനിന്നും പുറത്തുനിന്നും അവര്‍ പാര്‍ലമെന്‍ററി സമ്പ്രദായത്തിനു തുരങ്കം വക്കുന്നു. തങ്ങളുടെ ഇടുങ്ങിയ വര്‍ഗ്ഗതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അധ്വാനിക്കുന്ന ജനലക്ഷങ്ങളെ അമര്‍ത്താനുള്ള ഉപകരണമായി അവര്‍ അതിനെ ഉപയോഗിക്കുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിലേക്ക് പാര്‍ലമെന്‍ററി സ്ഥാനങ്ങളെ ഉപയോഗപ്പെടുത്താനും, പിന്തിരിപ്പന്‍ ബൂര്‍ഷ്വാസിയുടേയും ഭൂപ്രഭുക്കളുടേയും സ്വാധീനത്തില്‍ നിന്നും വിട്ടകലാന്‍ ജനങ്ങള്‍ ആരംഭിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യ വ്യവസ്ഥയുടെ അടിവേരറുക്കാനും ഇവര്‍ മടിക്കുകയില്ല.

ഇ.എം.എസ് ഗവണ്‍മെന്‍റിനെ പിരിച്ചുവിട്ടത്, പശ്ചിമബംഗാളിലെ അര്‍ദ്ധഫാസിസ്റ്റ് വാഴ്ച, അടിയന്തിരാവസ തുടങ്ങിയ രാഷ്ട്രീയാനുഭവങ്ങള്‍ മാത്രമല്ല. വര്‍ത്തമാനകാലകേരള രാഷ്ട്രീയവും സി.പി.ഐ.(എം) പരിപാടിയില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ എന്തുമാത്രം വസ്തുനിഷ്ടമാണെന്നും കൃത്യമായ വിശകലനമാണതെന്നും അടിവരയിടുന്നു.

സ. ഇ.എം.എസ്. മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കോടതികള്‍ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ വലിയ തോതില്‍ പ്രതിഷേധം സൃഷ്ടിക്കാന്‍ വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും മാധ്യമ സംഘവും ശ്രമിക്കുകയും പൂര്‍ണതോതിലല്ലെങ്കിലും ലക്ഷ്യം കാണുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ സങ്കീര്‍ണ്ണ സവിശേഷതകളില്‍ നിലയുറപ്പിച്ച് ജുഡീഷ്യറിയെ സംബന്ധിച്ച ഏറ്റവും ശരിയായ നിരീക്ഷണമായിരുന്നു അത്തരം വിമര്‍ശനങ്ങളെന്ന് കാലം തെളിയിക്കുകയും ചെയ്തു.

എന്നാല്‍ കോടതികളുടേയും ജനാധിപത്യ ഘടനയുടേയും സംരക്ഷകരായി അവതരിച്ചവരുടെ ആത്മവഞ്ചനയും കാപട്യവും സ്വയം ബോദ്ധ്യപ്പെടുത്തുന്നതാണ് വര്‍ത്തമാനകാലകേരളം ആടിയുലയുന്ന രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പ്രകടമാകുന്നത്. രണ്ട് പതിറ്റാണ്ടിനു മുമ്പ് കേരള രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും, മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് അധികാരനഷ്ടത്തിനിടയാക്കുകയും ചെയ്ത പാമോയില്‍ കേസിന്‍റെ പുതിയ എപ്പിസോഡാണ് നീതിന്യായ വ്യവസ്ഥയോടുളള വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ സ്നേഹം എത്രയെന്ന് ബോദ്ധ്യപ്പെടുത്തുന്ന പുതിയ തെളിവ്. കോടതി വ്യവഹാരത്തിന്‍റെ വിവിധ തട്ടുകളില്‍ ഒരുപാട് തവണ തടസ്സങ്ങള്‍ നേരിട്ട ഒന്നായിരുന്നു പാമോയില്‍ കേസ്. മുഖ്യപ്രതി കെ.കരുണാകരന്‍ സുപ്രീംകോടതിയില്‍ നിന്നും സമ്പാദിച്ച സ്റ്റേ ഉത്തരവ് അദ്ദേഹത്തിന്‍റെ മരണത്തോടെ അപ്രസക്തമാകുകയും വിചാരണ നടപടിക്രമങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിടത്തുനിന്നാണ് പുതിയ വര്‍ത്തമാനങ്ങള്‍ ആരംഭിക്കുന്നത്. കര്‍ണാടകയും മഹാരാഷ്ട്രയും ബംഗാളും പോലുള്ള സംസ്ഥാനങ്ങള്‍ ഹോളി, ദസറ തുടങ്ങിയ ഉത്സവാഘോഷ കാലങ്ങളില്‍ നേരിടുന്ന പാചകയെണ്ണയുടെ പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പാമോയില്‍ മലേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നു. അതേ കാരണത്താല്‍തന്നെ, (ഓണം, ക്രിസ്തുമസ്, ബക്രീദ് കാലത്തിന്‍റെ ആവശ്യമെന്നുപോലുമല്ല പറഞ്ഞതെന്നോര്‍ക്കുക)

കേരളത്തിലും ടെന്‍ഡറില്ലാതെ പാമോയില്‍ ഇറക്കുമതി ചെയ്യണമെന്ന് മന്ത്രിസഭ തീരുമാനിച്ചതാണ് കേസിനാസ്പദമായ സംഭവം. കേസില്‍ കെ. കരുണാകരനോടൊപ്പം പ്രതിയായ അന്നത്തെ ഭക്ഷ്യവകുപ്പുമന്ത്രി വിചാരണ നടക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഒരു വിടുതല്‍ ഹര്‍ജി (ഡിസ്ചാര്‍ജ് പെറ്റീഷന്‍) സമര്‍പ്പിക്കുന്നു. ടെന്‍ഡറില്ലാതെ പാമോയില്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്ന തുകയ്ക്കുള്ള ധനകാര്യ വകുപ്പിന്‍റെ അനുമതിയോടെ വന്ന ഫയല്‍ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചത് ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ ഒപ്പോടുകൂടിയായിരുന്നുവെന്നും, അതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാതീരുമാനമായി ഉത്തരവായപ്പോഴാണ് ഭക്ഷ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഒപ്പിട്ടതെന്നുമായിരുന്നു ടി.എച്ച്. മുസ്തഫയുടെ വാദം. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകാത്തതുപോലെ തന്നെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഹര്‍ജിയുടെ ഉള്ളടക്കം. യഥാര്‍ത്ഥത്തില്‍ ഇന്നും കോണ്‍ഗ്രസ്കാരനായി തുടരുന്ന ടി.എച്ച്. മുസ്തഫ പ്രതിസ്ഥാനത്തുനിന്നും ഒഴിവാകാന്‍ നടത്തിയ ശ്രമം ചെന്നു തറച്ചത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശ മുഖംമൂടിയിലായിരുന്നു. പാമോയില്‍ വിവാദമുയര്‍ന്നപ്പോള്‍ ആദര്‍ശരാഷ്ട്രീയാവതാരമായി പ്രത്യക്ഷപ്പെട്ട ആന്‍റണിവിഭാഗം കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിക്ക് കരുണാകരനെതിരായ കരുനീക്കത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. കാലമൊരിക്കലും കുറ്റവാളികളുടെ കുറ്റകൃത്യം മറക്കുന്നില്ലെന്ന വസ്തുത വീണ്ടും തെളിയിക്കുന്നതായി പാമോയില്‍ കേസ് മാറി.  വിജിലന്‍സ് അന്വേഷണത്തില്‍ ടി.എച്ച്. മുസ്തഫയുടെ ഹര്‍ജിയില്‍ പറയുന്ന വസ്തുതകള്‍ക്ക് സാംഗത്യമുണ്ടെന്നും തുടര്‍ അന്വേഷണത്തിന് പ്രസക്തിയുണ്ടെന്നും വിജിലന്‍സ് കോടതി ജഡ്ജി നിരീക്ഷിച്ചപ്പോഴാണ് നീതിന്യായ വ്യവസ്ഥയോടുള്ള അദമ്യമായ അഭിനിവേശത്തിന് കേരള രാഷ്ട്രീയം സാക്ഷിയായത്.

നിയമസഭയിലെ യുഡി.എഫിന്‍റെ ഫ്ളോര്‍ മാനേജരായ ചീഫ് വിപ്പ് പി.സി. ജോര്‍ജാണ് ഉഗ്രവേഷംപൂണ്ട് ഉമ്മന്‍ചാണ്ടി സംരക്ഷകവേഷമാടിയത്. പാകിസ്ഥാന്‍കാരന്‍പോലും ചെയ്യാന്‍ മടിക്കാത്ത ക്രൂരകൃത്യം ഉമ്മന്‍ചാണ്ടിയോട് വിജിലന്‍സ് കോടതി ജഡ്ജി കാണിച്ചുവത്രേ.. ഉദ്ദേശം വ്യക്തം - നേതാവിനെ രക്ഷിക്കാന്‍ 'എന്തും' ചെയ്യും, എന്തുംപറയും. ജഡ്ജിയുടെ പൂര്‍വകാല ചരിത്രം ചികഞ്ഞു ചിലതെല്ലാം കണ്ടെത്തി. ഒടുവില്‍ രാഷ്ട്രപതിക്കുവരെ കത്തെഴുതി. നീതിന്യായ വ്യവസ്ഥയിലെ ഏതു ഭാഗമാണ് ഈ നീക്കങ്ങള്‍ക്ക് തുണയാകുന്നത്. ചില കോണ്‍ഗ്രസ് എം.എല്‍.എ.മാരും നേതാക്കളുംപോലും പി.സി. ജോര്‍ജ്ജിനെതിരായി രംഗത്തുവന്നു. കുട്ടികളുടെ കൈയിലെ കളിത്തോക്കിലെ പൊട്ടാസുപോലെ ദുര്‍ബലമയി അവരുടെ വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിയായ ഉഗ്രപ്രതാപിക്കുവേണ്ടി പോരിനിറങ്ങിയ ചീഫ്വിപ്പ് ചാനലുകളിലും പത്രത്താളുകളിലും നിറഞ്ഞാടി. താരമൂല്യം നിലനിര്‍ത്തി. ആക്രോശങ്ങളുടേയും ആരവങ്ങളുടെയും തിരയടങ്ങുമ്പോള്‍ ചില ചോദ്യങ്ങളുയര്‍ന്നു നില്‍ക്കുന്നുണ്ട്. രാഷ്ട്രപതിക്ക് പരാതി അയക്കുക എന്നത് അത്യപൂര്‍വ്വമായ ചെയ്തിയാണ്. മറ്റൊരിടത്തും രക്ഷയില്ലെന്ന അരക്ഷിതാവസ്ഥയില്‍ തൂക്കുകയറിന്‍ നിഴലില്‍ കഴിയുന്ന കുറ്റവാളിയുടെ മാനസികാവസ്ഥയില്‍ പരാതി അയച്ച വ്യക്തി കേവലമൊരു പൗരനല്ല ചീഫ്വിപ്പുതന്നെയാണ്. പ്രസിഡന്‍ഷ്യല്‍ ഭരണക്രമം തുടരുന്ന ചില പാശ്ചാത്യരാജ്യങ്ങളില്‍ പ്രസിഡന്‍റിന് പരാതി അയക്കുന്ന രീതിയുണ്ടത്രേ. പക്ഷേ പരാതി അയക്കുന്ന ആള്‍ ഉത്തമവിശ്വാസത്തിലും നിഷ്കളങ്ക മനസോടുകൂടിയും മുന്‍വിധികളില്ലാതെയുമാണ് ആ മാര്‍ഗ്ഗം സ്വീകരിക്കേണ്ടതെന്നുണ്ട്. എന്നാല്‍ ഇവിടെ കോടതി പരാമര്‍ശം വന്നയുടന്‍, പാകിസ്ഥാന്‍കാരന്‍, ചെയ്യാന്‍ മടിക്കാത്തത് ചെയ്തയാള്‍, തുടങ്ങിയ പരാമര്‍ശങ്ങള്‍ വഴി നീതിപീഠത്തിനുനേര്‍ക്ക് ആക്രോശമുയര്‍ത്തി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച് ഇളിഭ്യനായപ്പോഴാണ് രാഷ്ട്രപതിക്ക് കത്തയച്ചുവെന്ന് തൊടുന്യായവുമായി രംഗത്തെത്തിയത്.

കോടതിയലക്ഷ്യനിയമം കൃത്യമായി പറയുന്നുണ്ട്, നീതിപീഠത്തിലിരുന്നു കൊണ്ട് ചെയ്യുന്ന പൊതുപ്രവൃത്തികളെ സത്യസന്ധമായും നീതിപൂര്‍വ്വമായും വിമര്‍ശിക്കാനുള്ള അവകാശം പൗരനുണ്ട്. കോടതികളിലുള്ള വിശ്വാസത്തിന് കോട്ടം തട്ടിക്കാവുന്നവിധം ശ്വാസംമുട്ടിക്കുന്ന വിമര്‍ശനമാകരുത് അത്തരം വിമര്‍ശനം. ഇവിടെ പാമോയില്‍  കേസില്‍ പ്രതിയായ ഒരാള്‍ സമര്‍പ്പിച്ച ഡിസ്ചാര്‍ജു പെറ്റീഷനെ തുടര്‍ന്ന് തന്‍റെ മുന്നില്‍ വന്ന ആധികാരിക തെളിവുരേഖകളുടെ അടിസ്ഥാനത്തില്‍ നിയമപരമായി ഉചിതമെന്ന് തോന്നിയ നിരീക്ഷണം നടത്തിയ ജഡ്ജിക്കെതിരായി ഉയര്‍ന്നുവന്നത് ശ്വാസംമുട്ടിക്കുന്ന തരത്തിലുള്ളത് മാത്രമല്ലെന്ന് വ്യക്തം. ഒടുവില്‍ ജഡ്ജി കേസന്വേഷണത്തില്‍ നിന്നും സ്വയം വിടുതല്‍തേടിയപ്പോള്‍ സമ്മര്‍ദ്ദതന്ത്രത്തിലൂടെ നീതിപീഠങ്ങളെ കീഴ്പ്പെടുത്താമെന്ന കീഴ്വഴക്കം കൂടിയായി. കോടതികളെ വര്‍ഗവിശകലനത്തിലൂന്നി നിന്നുള്ള വിമര്‍ശനത്താല്‍ അപഗ്രഥിക്കുന്ന കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നേതാക്കളെ അപഹസിക്കുന്ന നീതിപീഠസംരക്ഷകരുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു. വ്യക്തിപരമായും, സാങ്കേതികമായും സുരക്ഷിതനായിരുന്ന് തന്‍റെ പകക്കും, ഉദ്ദേശകാര്യസാധ്യത്തിനും, ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനം നല്‍കി ആളെയും ആയുധത്തേയും ഉപയോഗിച്ച് ക്രൂരകൃത്യങ്ങള്‍ നടത്തുന്നരീതിയെ വര്‍ത്തമാനകാല കേരളം ക്വട്ടേഷന്‍ നല്‍കുക എന്നാണ് വിശദീകരിക്കുന്നത്. തന്‍റെ മുന്നണി നേതാവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കോടതികള്‍ക്കെതിരായി എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് ചീഫ് വിപ്പിന് ലഭ്യമാകുന്ന പ്രതിഫലം എന്തായിരിക്കുമെന്നറിയാന്‍ രാഷ്ട്രീയകേരളം കാതോര്‍ത്തിരിക്കുക.

ലഭ്യമായ അധികാരം വിനിയോഗിക്കുന്ന ഭരണകൂടം ജനാധിപത്യത്തെ, നിയമവ്യവസ്ഥയെ, കീഴ്വഴക്കങ്ങളെ എങ്ങനെ പരിഗണിക്കുന്നുവെന്നതിന്‍റെ മറ്റൊരുദാഹരണമാണ് മുന്‍മന്ത്രി ബാലകൃഷ്ണപിള്ള, തുല്യനീതി വിഭാവനം ചെയ്യുന്ന ഭരണഘടനയില്‍ മുന്‍മന്ത്രിയും പ്രമാണിയുമായൊരാള്‍ക്കായി പ്രത്യേക പരിഗണന നല്‍കണമെന്ന് നിയമം ബോധ്യപ്പെടുത്തുന്നില്ല. സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച മുന്‍മന്ത്രിയായ ബാലകൃഷ്ണപിള്ള കേരളത്തിലെ വലതുപക്ഷ (ജനാധിപത്യ) രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖനുമാണ്. പരമോന്നത നീതിപീഠം ശിക്ഷവിധിച്ചാല്‍ പിന്നെ പഴുതുകളില്ലെന്നാണ് സാമാന്യധാരണ. എന്നാല്‍ ഭരണകൂടത്തെ ദുരുപയോഗം ചെയ്യുന്നതിലൂടെ ഭരണഘടനയുടേയും നീതിവ്യവസ്ഥയുടേയും മൗലികഘടകങ്ങളെ എങ്ങനെ അപ്രസക്തമാക്കാമെന്ന് തെളിയിക്കുന്നു യുഡിഎഫ് സര്‍ക്കാര്‍. ശിക്ഷിക്കപ്പെട്ട തടവുപുള്ളിയുടെ ആരോഗ്യപരിചരണത്തെ സംബന്ധിച്ച് ബന്ധപ്പെട്ട നിയമങ്ങള്‍, ചട്ടങ്ങള്‍, ഇവയെല്ലാം വിശദമാക്കുന്നുണ്ട്. കസ്റ്റഡിയില്‍ കഴിഞ്ഞുകൊണ്ട് ചികിത്സിപ്പിക്കുന്നത മെഡിക്കല്‍ ബോര്‍ഡിന്‍റെ ഉപദേശം നേടുന്നത്, വിദഗ്ദ്ധസംഘത്തിന്‍റെ ചികിത്സ തേടല്‍ ഇതിനെല്ലാം വ്യക്തമായ വ്യവസ്ഥകളുണ്ട്.

ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് മാരകരോഗം (രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കൂടുന്നില്ല) എന്ന് വിദഗ്ദ്ധ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കി. ഗ്യാസ്ട്രോ എന്‍റോളജി വിഭാഗത്തിന്‍റെ പരിധിയില്‍ വരുന്ന പ്രസ്തുത രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭ്യമാകുമെന്നിരിക്കെ കേരളത്തിലെ പഞ്ചനക്ഷത്രാശുപത്രികളില്‍ മുന്തിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയുടെ പ്രത്യേകാനുമതിയില്ലാതെ സ്വകാര്യാശുപത്രിയില്‍ പ്രവേശിച്ച കേരളത്തിലെ ആദ്യതടവുപുള്ളിയായി അങ്ങനെ ചരിത്രത്തിലിടം നേടി. തന്‍റെ പിതാവിനുവേണ്ടി മന്ത്രിസഭാംഗമായ മകന്‍ കീഴ്വഴക്കങ്ങളും നിയമങ്ങളും ലംഘിക്കുന്നതിന് മന്ത്രിസഭയെ ദുരുപയോഗം ചെയ്തുവെന്ന വിമര്‍ശനം സത്യപ്രതിജ്ഞാലംഘനവും നഗ്നമായ സ്വജനപക്ഷപാതവുമാണ്. പിള്ളയ്ക്ക് ആശുപത്രിയില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഇന്ന് പരസ്യമായ രഹസ്യമാണ്.  2010-ല്‍ ജയില്‍ നിയമം നിയമസഭ പാസാക്കിയപ്പോള്‍ തടവുപുള്ളികള്‍ക്ക് ലഭ്യമാകുന്ന സംവിധാനങ്ങള്‍ വിശദീകരിക്കുന്നുണ്ട്. മൊബൈല്‍ഫോണ്‍ തടവുപുള്ളിക്ക് നിരോധിതവസ്തുവാണെന്ന് നിയമം പറയുന്നു. ഏതൊരു നിയമവും വകുപ്പും പിറക്കുന്നത് ഒരു കാരണത്തിന്‍റെയോ ഉദ്ദേശത്തിന്‍റെയോ അടിസ്ഥാനത്തിലാണ് ഒരു തടവുപുള്ളി, കുറ്റക്കാരനാണെന്ന് നീതിപീഠം കണ്ടെത്തിയ ആളാണ്. സാധാരണ പൗരന്‍റെ അവകാശങ്ങള്‍ നിയന്ത്രിച്ചും ചിലതൊക്കെ നിരോധിച്ചുമാണ് ഒരാളുടെ ശിക്ഷ നടപ്പാക്കുന്നത്. ജയില്‍ ചട്ടങ്ങളും ജയില്‍ ചുമരുകളും നിശ്ചയിക്കുന്ന സ്വാതന്ത്ര്യമാണ് ഏതൊരു കുറ്റവാളിക്കുമുള്ളത്. മറ്റൊരു കുറ്റം ശിക്ഷാകാലത്ത് ആവര്‍ത്തിക്കാതിരിക്കുക, മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുക എന്നതാണ് ഈ നിയന്ത്രണങ്ങളുടെ പൊരുള്‍. എന്നാല്‍ പഞ്ചനക്ഷത്ര ആശുപത്രി മുറിയെ ജയില്‍മുറിയാക്കി ഭരണകൂടത്തെപ്പോലും നിയന്ത്രിക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയെ ലഭ്യമാകുന്ന മൊബൈല്‍ഫോണിലും മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരന്തരം ബന്ധപ്പെടുന്ന യു.ഡി.എഫിന്‍റെ സ്ഥാപകനേതാവിനു മുന്നില്‍ നിയമം വഴിമാറണമെന്ന് ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുകയാണ്.

സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജില്‍ മാനേജ്മെന്‍റ് ക്വാട്ടയില്‍ പ്രവേശനം നേടിയ 22787-ാം റാങ്കുകാരനായ ഒരു വിദ്യാര്‍ഥിക്കള 1377 റാങ്ക് ലിസ്റ്റിനടുത്ത് യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ തന്നെ പ0ിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ക്രമ വിരുദ്ധമായ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഒരു വലിയ തെറ്റ് ഭരണകൂടം ശരിയാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍ ജനാധിപത്യത്തില്‍ പ്രക്ഷോഭം അനിവാര്യമാകുന്നു. മെറിറ്റ് യോഗ്യത എന്ന സംജ്ഞയെ തന്നെ കേരശീയ വിദ്യാഭ്യാസ മണ്ഡലത്തില്‍ നിന്ന് കുടിയൊഴിപ്പിക്കുമെന്ന വാശിയിലാണ് യു.ഡി.എഫ് സര്‍ക്കാരെന്ന് വീണ്ടും തെളിയിക്കുന്നു. പ്രക്ഷോഭത്തെ തലയ്ക്കടിച്ച് ആക്രമിക്കുന്ന പുതിയ പോലീസ് നയമാണ് അതിവേഗ സര്‍ക്കാറിന്‍റേതെന്ന് നൂറ് ദിനത്തിനുള്ളില്‍ തന്നെ ബോധ്യപ്പെടുത്തി. പരസ്യാഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കുക തന്നെ ചെയ്തു. കോഴിക്കോട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.ബിജുവിന്‍റെ തലതല്ലിപ്പൊളിച്ചിട്ടും അരിശം തീരാതെ വെടിവെച്ചു കളിച്ച് മണ്ടി നടന്ന ഐ.പി.എസുകാരുടെ ജനുസില്‍പ്പെട്ടവരാണ് യു.ഡി.എഫ് സര്‍ക്കാരിന്‍റെ നീതി പാലകര്‍. അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍- തിരുവനന്തപുരത്തായാലും കോഴിക്കോട്ടായാലും ജനാധിപത്യത്തിന്‍റെ ആരാച്ചാരാവണമെന്ന് ആരാണ് പഠിപ്പിച്ചതെന്ന് നിശ്ചയമില്ല. പോലീസ് മാന്വലും ചട്ടങ്ങളൊന്നും സുതാര്യ ഭരണകാലത്ത് പ്രസക്തമല്ലെന്ന് തെളിയിക്കുന്ന  ഭരണകൂടം ജനാധിപത്യത്തെ പരിഹസിക്കുന്നു-അല്ല ജനാധിപത്യത്തിന്‍റെ അടിവേരറുക്കുക തന്നെയാണ് ചെയ്യുന്നത്.

രണ്ടുപതിറ്റാണ്ടിനുമുമ്പ് ഒരു മന്ത്രി തന്‍റെ നാട്ടിലെ പൗരന്‍മാരെ വെടിവച്ചുകൊല്ലാന്‍ യാത്ര തിരിച്ചതിന്‍റെ വിവരണവും പുറത്തുവന്നിരിക്കുന്നു. കൂത്തുപറമ്പിലേക്ക് ആരുടെ പ്രേരണയിലാണ് യാത്ര പുറപ്പെട്ടതെന്നും എന്തായിരുന്നു ഉദ്ദേശമെന്നും വെളിപ്പെടുത്തിയത് ഡി.സി.സി. പ്രസിഡന്‍റാണ്. അധികാരധാര്‍ഷ്ട്യമുള്ള ഒരു മന്ത്രി ക്രിമിനല്‍ സ്വഭാവം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ യോഗ്യതയായി സ്വയം പ്രഖ്യാപിക്കുന്ന മറ്റൊരാള്‍ ഇവര്‍ രണ്ടുപേരുടെയും ധാര്‍ഷ്ട്യം യുവജനപ്രക്ഷോഭത്തെ ചോരകൊണ്ട് നനയിച്ചു. അഞ്ചു ജീവിതങ്ങള്‍ അപഹരിക്കപ്പെട്ടു. ഗ്രൂപ്പ്വഴക്കിന്‍റെ പൊട്ടിത്തെറികള്‍ക്കിടയില്‍ പൊട്ടിച്ചിതറുന്ന വൈകിയതെങ്കിലും നഗ്നസത്യങ്ങള്‍ പറയുന്നതും ഓര്‍മ്മിപ്പിക്കുന്നതും ഒന്നുതന്നെ. ജനാധിപത്യ കേരളത്തില്‍ ഇരുട്ടുപരത്തുന്ന കറുത്ത കീഴ്വഴക്കങ്ങളുടെ തുടക്കംകുറിക്കുക എന്നതാണ് യുഡിഎഫ് ശൈലി. ജനാധിപത്യത്തിനും പാര്‍ലമെന്‍ററി വ്യവസ്ഥക്കും ഭീഷണി വലതുപക്ഷരാഷ്ട്രീയത്തില്‍ നിന്നുതന്നെ. എല്ലാ നന്‍മകളേയും നിരാകരിക്കുന്ന ജനാധിപത്യ കശാപ്പുകാര്‍ക്ക് വിചാരണകളില്‍ നിന്നും ശിക്ഷാവിധികളില്‍ നിന്നും രക്ഷപ്പെടാനാവില്ല- കാലം കുറ്റവാളികളുടെ കുറ്റകൃത്യങ്ങളെ മായ്ക്കുകയില്ല, മാപ്പ് നല്‍കുകയുമില്ല.
Share on Google Plus Share on Whatsapp

0 comments :

Post a Comment